Páginas

Saturday, February 6, 2010

തുടക്കം


കലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണു. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണു ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?

വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി.

"എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു.

" എവിടെയാ - " അച്ഛൻ

അപ്പോൾ മാത്രമാണു കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി.

"എവിടെയാടാ-" അച്ഛൻ

"വയനാട്ടിലാണച്ഛാ"

"ദുരിതമാകും അല്ലേ?"

"ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിനു... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര.

വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉരക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു.

പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തേണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തേണ്ടിയാനെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ...

കുത്തനെയുള്ള ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണു. അവിടെനിന്നും ഒരു സ്ത്രീ ഇറാങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി.

"ഈ ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. "
അമ്മച്ചീ, ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണു. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണു. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?"

"ഇതാണു ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടായിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു.

ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...

"ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു.

ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണു. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൽ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു.

"അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച....

സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തനെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

"പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ."

മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണു. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന് ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ സ്വർഗ്ഗതിലേക്ക്‌...

ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുറച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമയ്യി സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി...വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....

© മനോരാജ്‌

8 അഭിപ്രായ:

Manoraj said...

ഒരിക്കൽ എന്റെ സ്വന്തം ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത ഒരു കഥയാണു. വായിക്കാത്തവർക്കായി വീണ്ടും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പഴയ പോസ്റ്റ്‌ കാണുവാൻ ഇതിലേ പോകുക..

February 6, 2010 at 10:04 PM
mini//മിനി said...

ജോലിക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ കാണുന്ന കാഴ്ച നന്നായി ഞെട്ടിച്ചു

February 6, 2010 at 11:53 PM
സുന്ദരിക്കുട്ടി said...

നന്നായി തുടരട്ടെ.........

February 6, 2010 at 11:57 PM
Unknown said...

മനൊ,
നന്നയിട്ടുണ്ട്. തുടരുക. വീണ്ടും കാണാം

February 7, 2010 at 4:21 AM
ജീവി കരിവെള്ളൂർ said...

ആദ്യമായിട്ടാണ്‌ ഇവിടെ, എന്‍റെ തുടക്കം മോശമായില്ല.വയനാട്ടില്‍ കണ്ട സ്ത്രീ എന്നെ അത്ഭുതപ്പെടുത്തിയില്ല.കാരണം സമാനമായ വയനാടന്‍ കുടുംബങ്ങളെ നേരത്തെ കണ്ട് അനുഭവിച്ചതാ. കഷ്ടം !!

February 7, 2010 at 8:51 AM
അഭി said...

നന്നായിട്ടുണ്ട് ................
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ഒക്കെ എത്ര നിസാരം എന്ന് തോന്നും

February 10, 2010 at 1:29 AM
pournami said...

hmm good but different luk

February 11, 2010 at 7:41 AM
Sneha said...

ദാരിദ്ര്യത്തിന്റെ ഞെട്ടിക്കുന്ന മുഖം ....മനസാക്ഷി ഉള്ളവര്‍കെ ഇതൊക്കെ കാണാന്‍ സാധിക്കൂ ...
മറ്റുള്ളവരുടെ ദുഃഖം മനസിലാകുബോഴേ നമ്മുടെ ദുഃഖം ഒന്നുമല്ലാതവുക ..
വീണ്ടും എഴുതുക ...

April 25, 2010 at 10:56 AM