Páginas

Thursday, March 11, 2010

നിഴലുകൾ എന്നെ പിന്തുടരുന്നു….

ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണൂമയി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്. ഒരു നിമിഷം...കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു..


എന്താടാ വിശേഷിച്ച്...അടുത്തു നിന്നിരുന്ന അനി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യം സഹിക്കാൻ വയ്യാതായപ്പോൾ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.


വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും. അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.


" ആട്ടെ, നീ എപ്പോളാ പോകുന്നത്?"


" ഓ, ഞാൻ പോകുന്നില്ല."


" ഛെ, നീയെന്താണീ പറയുന്നത്.. നിന്റെ കൈയിൽ പണമില്ലേ?സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്."


" അതല്ല, ഞാൻ പോകുന്നില്ല...എല്ലാം നിനക്കറിയാല്ലോ?" "അതൊക്കെ വിട്ടുകളയടാ, അല്ലെങ്ങിലും ഇപ്പോളാണോ അതൊക്കെ.. ങാ, നീ പോകാൻ നോക്കു.."


എന്നിൽ നിന്നും പ്രതികരണം ഒന്നും കാണതാവണം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. എല്ലാം നോക്കി ഒന്നും മിണ്ടാതിരുന്നു.


"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്. വ്വൈകിയാൽ..."


ഉം..പോകണം...എനിക്കത് കാണണം...മനസ്സ് പിറുപിറുത്തു. അനിയുടെ കൈയിൽ നിന്നും ബാഗ് കടന്നെടുത്ത്, മേശയിൽ നിന്നും കുറച്ച് പണം എടുത്ത് ജീൻസിന്റെ പോക്കറ്റിൽ തിരുകി. അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ് വർഷങ്ങൾ പിന്നൊട്ടു സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം...ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...


മിണ്ടാനാവില്ലെങ്കിലും അംഗചലനങ്ങളിലൂടെ തർക്കിച്ചും, വിലപേശിയും മീൻ വിറ്റ് കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവ് കഴിച്ച്, എന്നും ഒരു തുക അച്ഛൻ വലിയച്ഛന്റെ കൈയിൽ ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ...പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം എന്നും കണ്മുന്നിലുണ്ട്. അന്ന് പത്ത് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ...പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ...വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ...ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ...തലക്ക് കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ...വലിയച്ഛനെ ശപിച്ചുകൊണ്ട്, എന്നെയും വലിച്ചിഴച്ച് പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടു ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ...മനസ്സിലെ വെള്ളിത്തിരയിൽ എന്നും മങ്ങാതെ നിൽക്കൂന്ന ചിത്രം!! അവസാനം...അവസാനം...മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക് പ്രവേശിക്കേണ്ട യാമങ്ങളിൽ...നിദ്രയെ ഭോഗിച്ച്, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ എക്കിളിപ്പെട്ടും, പുളഞ്ഞും...ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ...തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ...അലമുറയിടുന്ന അമ്മ...-അതേ സമയം- അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം-ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ...എന്റെ വലിയച്ഛൻ!!!


ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണു താൻ കരയുകയാണെന്ന് മനസ്സിലായത്. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക് കരയാൻ കഴിയില്ല...കണ്ണുകൾ അമർത്തിതുടച്ചു. അപ്പൊഴെക്കും ബസ്സ് നട്ടിലെത്തി. വരമ്പ് മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ആളുകളുടെ അടക്കിപിടിച്ച സംശരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , നിസ്സംഗതയൊടെ നടന്നു.


ഒടുവിൽ...വർഷങ്ങൾക്ക് ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു.
വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.


വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്...


ആരോ അകത്തേക്ക് പിടിച്ചു കയറ്റി. വർഷങ്ങൾക്ക് ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത് ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണു അമ്മ തന്നെ വലിച്ചിഴച്ച് ഈ പടിയിറങ്ങിയത്. അതിനു ശേഷം ഈപ്പോൾ...


"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിതു നന്നായി..." ആരൊക്കെയോ തമ്മിൽ പറഞ്ഞു.


"താൻ പുഴുത്തു ചാവത്തൊള്ളടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തെകട്ടി വന്നു. ഒരു പാട് വട്ടം...കൂടിനിന്നവരിൽ ചിലരും അത് അയവിരക്കുന്നുണ്ടായിരുന്നു.


ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങണ്ടേ - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ് ഗോപിയേട്ടൻ നാടുവിട്ടത് ആ നേരം വരെ ഓർത്തില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.


"മോനേ, വലിയമ്മക്ക് നീ മാത്രമുള്ളെടാ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ് പതറിപ്പോയി. പെട്ടന്നു കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരുന്നു. ഒരു മാത്ര...ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. മനസ്സിൽ എന്തൊക്കെയോ തെകട്ടി വന്നു. കുനിഞ്ഞിരുന്ന് കർമ്മങ്ങൾ മുഴുമിപ്പിച്ചു.


ശവം ചിതയിലേക്കെടുതു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ...ശവം പൊതിഞ്ഞ തുണിയിൽ രക്തം കിനിയുന്നുവോ...?


വിഷം കലർന്ന രക്തം!!


അത്...അതെന്റെ ചേച്ചിയുടേതല്ലേ !!


ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...


ഇല്ല, എന്റെ തോന്നലയിരിക്കും...


വയ്യ...എനിക്കൊന്നിനും വയ്യല്ലോ...


കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട് ഞാൻ പൈന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ..ആരൊക്കെയോ മാടിവിളിക്കുന്നു.


പക്ഷെ...എനിക്കതിനു കഴിയുന്നില്ലല്ലോ..


എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...


ത്തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...


ഞാൻ വേഗം നടന്നു..രക്തൻ പുഴയായി എന്റെ പിന്നാലെ ഒഴുകി...


പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!


പിന്നിൽ വലിയമ്മയുടെ ദീനരോദനം...


"കൊള്ളിവയ്ക്കാൻ ആളില്ലാതെ...ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.


ആർക്കാണു ഞാൻ മോക്ഷം നൽകേണ്ട്ത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്...എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ...


തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു...രക്തപുഴ എന്നെ ആശ്ലേഷിക്കാൻ...വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ....ഞാൻ ഓടി..എന്റെ പിന്നിൽ ആരാണു?


ആരാണെന്നെ പിടിച്ചു വലിക്കുന്നത്?


വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...




© മനോരാജ്

3 അഭിപ്രായ:

Manoraj said...

ഒരിക്കൽ തേജസിൽപോസ്റ്റ്‌ ചെയ്ത ഒരു കഥയാണു. വായിക്കാത്തവർക്കായി വീണ്ടും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയും രേഖപ്പെടുത്താം..

March 11, 2010 at 6:56 AM
Nisha said...

മനോഹരമായി പറഞ്ഞിരിക്കുന്നു..

March 13, 2010 at 12:58 AM
Sneha said...

നല്ല അടക്കും ചിട്ടയുമുള്ള കഥ ... എല്ലാം കണ്മുന്നില്‍ സംഭവിക്കും പോലെ തോന്നി ... എഴുതാന്‍ കഴിയുന്നതൊരു ഭാഗ്യമാണ്...നന്മകള്‍ നേരുന്നു...

April 25, 2010 at 10:40 AM