Páginas

ഇതെന്റെ അമ്മയാണ് .. (കഥ)






















നാണി ത്തള്ള മരിച്ചു ..
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് .
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും..
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി.

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയിരിക്കുന്നു..
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..

പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി..
ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില്
വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും
നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി
യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന
മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"
അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...


അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ
എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ
നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....



ഗോപിവെട്ടിക്കാട്

Ler Mais

നിഴലുകൾ എന്നെ പിന്തുടരുന്നു….

ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണൂമയി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്. ഒരു നിമിഷം...കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു..


എന്താടാ വിശേഷിച്ച്...അടുത്തു നിന്നിരുന്ന അനി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യം സഹിക്കാൻ വയ്യാതായപ്പോൾ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.


വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും. അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.


" ആട്ടെ, നീ എപ്പോളാ പോകുന്നത്?"


" ഓ, ഞാൻ പോകുന്നില്ല."


" ഛെ, നീയെന്താണീ പറയുന്നത്.. നിന്റെ കൈയിൽ പണമില്ലേ?സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്."


" അതല്ല, ഞാൻ പോകുന്നില്ല...എല്ലാം നിനക്കറിയാല്ലോ?" "അതൊക്കെ വിട്ടുകളയടാ, അല്ലെങ്ങിലും ഇപ്പോളാണോ അതൊക്കെ.. ങാ, നീ പോകാൻ നോക്കു.."


എന്നിൽ നിന്നും പ്രതികരണം ഒന്നും കാണതാവണം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. എല്ലാം നോക്കി ഒന്നും മിണ്ടാതിരുന്നു.


"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്. വ്വൈകിയാൽ..."


ഉം..പോകണം...എനിക്കത് കാണണം...മനസ്സ് പിറുപിറുത്തു. അനിയുടെ കൈയിൽ നിന്നും ബാഗ് കടന്നെടുത്ത്, മേശയിൽ നിന്നും കുറച്ച് പണം എടുത്ത് ജീൻസിന്റെ പോക്കറ്റിൽ തിരുകി. അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ് വർഷങ്ങൾ പിന്നൊട്ടു സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം...ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...


മിണ്ടാനാവില്ലെങ്കിലും അംഗചലനങ്ങളിലൂടെ തർക്കിച്ചും, വിലപേശിയും മീൻ വിറ്റ് കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവ് കഴിച്ച്, എന്നും ഒരു തുക അച്ഛൻ വലിയച്ഛന്റെ കൈയിൽ ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ...പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം എന്നും കണ്മുന്നിലുണ്ട്. അന്ന് പത്ത് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ...പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ...വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ...ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ...തലക്ക് കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ...വലിയച്ഛനെ ശപിച്ചുകൊണ്ട്, എന്നെയും വലിച്ചിഴച്ച് പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടു ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ...മനസ്സിലെ വെള്ളിത്തിരയിൽ എന്നും മങ്ങാതെ നിൽക്കൂന്ന ചിത്രം!! അവസാനം...അവസാനം...മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക് പ്രവേശിക്കേണ്ട യാമങ്ങളിൽ...നിദ്രയെ ഭോഗിച്ച്, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ എക്കിളിപ്പെട്ടും, പുളഞ്ഞും...ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ...തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ...അലമുറയിടുന്ന അമ്മ...-അതേ സമയം- അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം-ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ...എന്റെ വലിയച്ഛൻ!!!


ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണു താൻ കരയുകയാണെന്ന് മനസ്സിലായത്. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക് കരയാൻ കഴിയില്ല...കണ്ണുകൾ അമർത്തിതുടച്ചു. അപ്പൊഴെക്കും ബസ്സ് നട്ടിലെത്തി. വരമ്പ് മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ആളുകളുടെ അടക്കിപിടിച്ച സംശരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , നിസ്സംഗതയൊടെ നടന്നു.


ഒടുവിൽ...വർഷങ്ങൾക്ക് ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു.
വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.


വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്...


ആരോ അകത്തേക്ക് പിടിച്ചു കയറ്റി. വർഷങ്ങൾക്ക് ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത് ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണു അമ്മ തന്നെ വലിച്ചിഴച്ച് ഈ പടിയിറങ്ങിയത്. അതിനു ശേഷം ഈപ്പോൾ...


"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിതു നന്നായി..." ആരൊക്കെയോ തമ്മിൽ പറഞ്ഞു.


"താൻ പുഴുത്തു ചാവത്തൊള്ളടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തെകട്ടി വന്നു. ഒരു പാട് വട്ടം...കൂടിനിന്നവരിൽ ചിലരും അത് അയവിരക്കുന്നുണ്ടായിരുന്നു.


ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങണ്ടേ - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ് ഗോപിയേട്ടൻ നാടുവിട്ടത് ആ നേരം വരെ ഓർത്തില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.


"മോനേ, വലിയമ്മക്ക് നീ മാത്രമുള്ളെടാ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ് പതറിപ്പോയി. പെട്ടന്നു കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരുന്നു. ഒരു മാത്ര...ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. മനസ്സിൽ എന്തൊക്കെയോ തെകട്ടി വന്നു. കുനിഞ്ഞിരുന്ന് കർമ്മങ്ങൾ മുഴുമിപ്പിച്ചു.


ശവം ചിതയിലേക്കെടുതു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ...ശവം പൊതിഞ്ഞ തുണിയിൽ രക്തം കിനിയുന്നുവോ...?


വിഷം കലർന്ന രക്തം!!


അത്...അതെന്റെ ചേച്ചിയുടേതല്ലേ !!


ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...


ഇല്ല, എന്റെ തോന്നലയിരിക്കും...


വയ്യ...എനിക്കൊന്നിനും വയ്യല്ലോ...


കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട് ഞാൻ പൈന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ..ആരൊക്കെയോ മാടിവിളിക്കുന്നു.


പക്ഷെ...എനിക്കതിനു കഴിയുന്നില്ലല്ലോ..


എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...


ത്തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...


ഞാൻ വേഗം നടന്നു..രക്തൻ പുഴയായി എന്റെ പിന്നാലെ ഒഴുകി...


പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!


പിന്നിൽ വലിയമ്മയുടെ ദീനരോദനം...


"കൊള്ളിവയ്ക്കാൻ ആളില്ലാതെ...ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.


ആർക്കാണു ഞാൻ മോക്ഷം നൽകേണ്ട്ത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്...എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ...


തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു...രക്തപുഴ എന്നെ ആശ്ലേഷിക്കാൻ...വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ....ഞാൻ ഓടി..എന്റെ പിന്നിൽ ആരാണു?


ആരാണെന്നെ പിടിച്ചു വലിക്കുന്നത്?


വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...




© മനോരാജ്
Ler Mais

പൊരുത്തം



                 ഗുരുദാസൻ എന്ന ദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം, കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെ സംഭവിച്ചു.
                 ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’, എന്ന് വധൂവരന്മാരെ കണ്ടപ്പോൾ‌ പലർക്കും തോന്നിയതായിരുന്നു. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതോടെ ഗുരുദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു.

                 നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം വിദ്വാനാണ്. മലയാള സാഹിത്യം വിരൽത്തുമ്പിലെടുത്ത് എല്ലായിപ്പോഴും അദ്ദേഹം അമ്മാനമാടി കളിക്കും.  കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ അച്ഛൻ പരലോകം പ്രാപിച്ചതിനാൽ കല്ല്യാണ സമയത്ത് വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്താണ് ഗുരുദാസന്റെ തലയിൽ ആരോ കല്ല്യാണചിന്ത കയറ്റി വിട്ടത്.

                  കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. അവർ മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ ‘കട്ട്’ ചെയ്തു.
“അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ”
“പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?”
                  വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച് ഗുരുദാസൻ മാസ്റ്ററുടെ അമ്മക്ക്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു.
“അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സമാവുന്നത്”

                  അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിആറാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞു.

                   പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ഇരുപത്തിമൂന്നുകാരി പ്രതിഭ ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച്  കല്ല്യാണപ്പന്തലിലേക്ക് കയറി.

                  ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ശരിക്കും ഒരു അദ്ധ്യാപകനെപോലെ നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും, കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. അങ്ങനെ ആ രാത്രി ഉപദേശങ്ങൾ കേട്ട്‌കേട്ട് പ്രതിഭ അറിയാതെ ഉറങ്ങി.

                  അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

                  വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പ്രതിഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി.
 പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. 

                   ഒരു ദിവസം വളരെ സ്നേഹത്തോടെ പ്രതിഭയോടൊപ്പം ഗുരുദാസൻ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വന്നു. തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി.
“അത് ഞങ്ങൾ രണ്ട്പേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?”
“അത് പിന്നെ പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ”
അമ്മ എരിതീയിൽ എണ്ണയൊഴിച്ചു.

                   മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം പ്രതിഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അത്കൊണ്ട് ഞാനില്ലാത്ത നേരത്ത് ഇവിടെ വന്നാൽ നീ പുറത്തിറങ്ങാതെ മുറിയടച്ച് ഇരിക്കണം”

                   ഭാര്യയെ സ്വന്തം വീട്ടിൽ പോലും വിടാതെ ഒരു വർഷം ആ വിവാഹജീവിതം മുന്നോട്ട് പോയി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് പ്രതിഭ ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ പ്രതിഭയും സൌന്ദര്യവും നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി.
  
                   വർഷം ഒന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ?
                  അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്ന അവസ്ഥയിൽ വീട്ടിൽ ഒരു ഭാര്യ ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു ശുഭദിനത്തിൽ ജാതകപ്പൊരുത്തം നോക്കാതെ വിലാസിനി ടിച്ചറെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചു. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ്തന്നെ ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു.

                       പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ അവരുടെ ദാമ്പത്യബന്ധം മുന്നോട്ട് പോവുകയാണ്.
ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു,
“ആ പ്രതിഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കി ഇത്രയും വിരൂപിയായ സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?”
“ഒരു ഭാര്യ ഇങ്ങനെയായിരിക്കണം ; കണ്ടാൽ ഒരു പുരുഷനും നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റം. അത് സഹിക്കാത്തതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല; ഇപ്പോൾ എന്തൊരു മനസ്സമാധാനം”
ശരിക്കും ചികിത്സ വേണ്ടത് ഗുരുദാസൻ മാസ്റ്റർക്കാണെന്ന് പലർക്കും തോന്നി.
Ler Mais

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.

മുന്നിലത്തെ ബഞ്ചില്‍ അര്‍ജ്ജുന്‍ അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു. ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്.

ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....!
ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....!
എല്ലാവരും എന്നെ നോക്കി, എന്തിനാ‍ണ് എല്ലാവരും എന്നെ നോക്കുന്നത്..!
തോമസ് കം ടു ദ സ്ടേജ്....!

അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...!

പോടാ, എടാ പോകാന്‍...!

അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന്‍ ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...!

സെക്കന്‍ഡ് പ്രേയ്സ് അര്‍ജ്ജുന്‍ നാദ്.............!
തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........!
പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില്‍ താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............!

പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില്‍ കയറിയിറങ്ങി..! പിന്നെ ജോസിലീന്റെ നൃത്തത്തിന് കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്‍ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി.

ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..?
ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..!
(ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ).

ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ?
എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്‍, അഛന്‍ ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്.

ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു.

എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന്‍ എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന്‍ പറഞ്ഞതിന്റെ പൊരുള്‍..?????

ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍ സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു.

പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍‌ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു.

താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു,
മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ?
അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്‍കി ഞാന്‍ അകത്തേക്കു പോയി, കാര്‍‌ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്‍ജ്ജുന്‍ വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....!
Ler Mais

തുടക്കം


കലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണു. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണു ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?

വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി.

"എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു.

" എവിടെയാ - " അച്ഛൻ

അപ്പോൾ മാത്രമാണു കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി.

"എവിടെയാടാ-" അച്ഛൻ

"വയനാട്ടിലാണച്ഛാ"

"ദുരിതമാകും അല്ലേ?"

"ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിനു... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര.

വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉരക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു.

പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തേണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തേണ്ടിയാനെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ...

കുത്തനെയുള്ള ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണു. അവിടെനിന്നും ഒരു സ്ത്രീ ഇറാങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി.

"ഈ ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. "
അമ്മച്ചീ, ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണു. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണു. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?"

"ഇതാണു ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടായിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു.

ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...

"ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു.

ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണു. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൽ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു.

"അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച....

സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തനെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

"പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ."

മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണു. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന് ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ സ്വർഗ്ഗതിലേക്ക്‌...

ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുറച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമയ്യി സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി...വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....

© മനോരാജ്‌
Ler Mais

തുറക്കാത്ത കുപ്പിയിലെ മരുന്ന്


               രാവിലെതന്നെ ഇഡ്ഡ്ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു കാര്യം പതുക്കെ പറഞ്ഞു,
“എനിക്ക് ഒരു ചെറിയ തലവേദന,,”
                മാസ്റ്റർ അത്കേട്ട് ഒന്ന് ഞെട്ടി; അതോടെ കഴിച്ച ഭക്ഷണമെല്ലാം ദഹിച്ച്പോയി. കൂടാതെ അദ്ദേഹത്തിന്റെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി.


                 മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെക്കുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ ഈ ജീവിതസായാഹ്നത്തിൽ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടുംതോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ.


“അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം”
ടീച്ചറുടെ ചർമ്മം കണ്ടാൽ പ്രായം തോന്നത്ത മുഖംനോക്കി മാസ്റ്റർ പറഞ്ഞു.
“ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും”
“നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറി വരു; പെട്ടെന്ന്തന്നെ നമുക്ക് ഡോക്റ്ററെ കാണാം”
              സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം; അതാണല്ലൊ ലോകനിയമം.


                     നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തൊക്കെയോ വരച്ചിട്ടശേഷം കടലാസ് കൈയിൽ തന്ന് മാസ്റ്ററെ നോക്കി പറഞ്ഞു,
“ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്”
               പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി.


               വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു,
“ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു”
“അപ്പോൾ ഡോക്റ്ററെ ഒന്ന് കണ്ടാൽമാത്രം മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്”
“അതെങ്ങനെ മറക്കാനാണ്?”
           അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു.


               ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു,
“നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?”
               ടീച്ചർ ചെറുതായൊന്ന് ഞെട്ടി. മരുന്നിന്റെ കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ…
“ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്”
“എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും”


                    രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കി തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് പൊട്ടിച്ച് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
“അതെയ് ഇതിന്റെ അടപ്പൊന്ന് പൊട്ടിച്ച് തുറന്ന് താ; ഞാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല”
“അപ്പോൾ തുറക്കാത്ത കുപ്പിയിലെ മരുന്നെങ്ങിനെയാ നിനക്ക് കയ്പായത്?”
നാരായണൻ മാസ്റ്ററുടെ ചോദ്യം കേട്ട് നാരായണി ടീച്ചർ ഞെട്ടി.
Ler Mais

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍



നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!



തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.


കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!


ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.


അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.


കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!


പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?


അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”


അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.


Ler Mais